Monday, August 15, 2011

ഇനി മൃഗലൈംഗികതയിലേക്ക്......

മാസമുറ നാപ്കിനുകളുടെ ടി. വി പരസ്യങ്ങളിലൂടെ അടിവസ്ത്രങ്ങള്‍ക്കടിയിലെ കാര്യങ്ങള്‍ പരസ്യമാക്കാന്‍ അവര്‍ നമ്മെ പഠിപ്പിച്ചു. കേരളത്തില്‍ വലിയ ലൈംഗിക കുറ്റങ്ങള്‍ കണ്ടെത്തി അവയെ പരസ്യപ്പെടുത്തി, വൃത്തികെട്ട ലൈംഗികതയും രഹസ്യമാക്കി വയ്ക്കേണ്ടതല്ലെന്ന് പഠിപ്പിച്ചു. അവര്‍ പഠിപ്പിച്ച ആ സദാചാരം ഇന്ന് വളര്‍ന്ന്, അഛന്‍മാര്‍ പെണ്‍മക്കളെ നശിപ്പിക്കുന്നത് സാധാരണമായ സമൂഹത്തെ നമുക്ക് ലഭിച്ചിരിക്കുന്നു.

പ്രമേഹാധിക്യം മൂലം ലൈംഗിക തൃപ്തി അസാദ്ധ്യമായിത്തീര്‍ന്ന ഒരു ഷണ്‍ഢന്‍ സമൂഹത്തിലെ മാദ്ധ്യമ സംസ്കാരം ഇനി മൃഗലൈംഗികതയിലേക്ക് വേഗം വളരും. കാത്തിരിക്കുക.

Tuesday, August 9, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്ത്‌ എന്തുചെയ്യും?

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ തുറന്നപ്പോള്‍ കണ്ടെത്തിയ പതിനായിരക്കണക്കിനു കോടി രൂപ വിലവരുന്ന സമ്പദ്‌ശേഖരം എന്തുചെയ്യണമെന്നതാണ്‌ ഇന്നു രാജ്യത്താകെയുള്ള പ്രധാന ചര്‍ച്ചാവിഷയം. പണ്ഡിതന്മാരും സാമ്പത്തികവിദഗ്‌ധരും ഹൈന്ദവ നേതാക്കളും രാഷ്‌ട്രീയ നേതാക്കളും ദേശീയ മാധ്യമങ്ങളുമെല്ലാം ആ സമ്പത്തിന്റെ സംരക്ഷണത്തേപ്പറ്റിയും വിനിയോഗത്തേപ്പറ്റിയും വ്യത്യസ്‌തമായ അഭിപ്രായപ്രകടനങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഈ സമ്പദ്‌ശേഖരത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്‌ അതു സംരക്ഷിച്ചുനിര്‍ത്തുന്നതിന്റെ വമ്പിച്ച സാമ്പത്തികബാധ്യതയും സുരക്ഷാ ബാധ്യതയും ഏറ്റെടുക്കാന്‍ ഇപ്പോള്‍ത്തന്നെ 78,000 ല്‍പരം കോടി രൂപയുടെ കടബാധ്യതയുള്ള കേരള സംസ്‌ഥാന സര്‍ക്കാരിനു കഴിയുമോ എന്നതാണ്‌ ആദ്യത്തെ പ്രശ്‌നം. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തെ ഈ സമ്പത്തിന്റെ ഉടമാവകാശം ഏല്‍പ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ ചെലവുവരുന്ന അതിന്റെ സംരക്ഷണച്ചുമതല നിര്‍വഹിക്കാന്‍ രാജകുടുംബത്തിനു സാധിക്കുമോ എന്നതു മറ്റൊരു ഗുരുതര പ്രശ്‌നം.

കടല്‍ത്തീരത്തിന്റെ സമീപത്തു സ്‌ഥിതിചെയ്യുന്നതാണു ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അതുകൊണ്ടുതന്നെ കരവഴിയും കടല്‍വഴിയുമുള്ള ഭീഷണി സദാ ഉയര്‍ന്നുനില്‍ക്കും. ഇപ്പോഴത്തെ ഏകദേശ കണക്കനുസരിച്ചുതന്നെ ഏതാണ്ട്‌ ഒരുലക്ഷം കോടി രൂപ വില വരുന്നതാണ്‌ ഈ സുവര്‍ണ-വജ്രശേഖരം. എത്രവലിയ രക്ഷാസംവിധാനം ഏര്‍പ്പെടുത്തിയാലും തിരുവിതാംകൂര്‍ രാജാവിനെയോ എന്തിന്‌, സംസ്‌ഥാന മുഖ്യമന്ത്രിയെയോ ബന്ദികളാക്കിക്കൊണ്ട്‌ ഈ ക്ഷേത്രസമ്പത്തിന്റെ കാര്യത്തില്‍ വിലപേശാന്‍ കഴിവുള്ള ഭീകരസംഘങ്ങളും പ്രസ്‌ഥാനങ്ങളുമാണ്‌ ഇന്നു ലോകത്തിലുള്ളത്‌. എല്ലാ ആധുനിക സംരക്ഷണ സംവിധാനമേര്‍പ്പെടുത്തിയിട്ടും കപ്പലുകള്‍ വരെ റാഞ്ചിക്കൊണ്ടുപോയി വിലപേശല്‍ നടത്തുന്ന കടല്‍ക്കൊള്ള സംഘങ്ങളും പാര്‍ലമെന്റ്‌ മന്ദിരം വരെ ആക്രമിക്കുന്ന ഭീകരസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്‌ നാം ഇന്നു കാണുന്നുണ്ട്‌. ചാവേര്‍ ഭടന്മാരാകാന്‍ മടിയില്ലാത്ത നൂറുകണക്കിനു മനുഷ്യരുള്ള ഇന്നത്തെ ലോകത്തില്‍ അതൊക്കെ സംഭവിക്കുകയെന്നതു വലിയ കാര്യമൊന്നുമല്ല. ആ നിലയില്‍ ഏതു പട്ടാളത്തിനും പോലീസിനും സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്‌ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൂടായ്‌കയില്ല. ഈ പശ്‌ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനു വളരെ ബൃഹത്തായ പരിപാടികള്‍തന്നെ ആവിഷ്‌കരിക്കാന്‍ ഒടുവില്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിതമാകും. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച്‌ സമ്പദ്‌ശേഖരത്തില്‍ ഗണ്യമായ ഭാഗം സ്വര്‍ണക്കട്ടികളും മറ്റുമാണ്‌. സ്വര്‍ണക്കട്ടികള്‍ക്കു ചരിത്രപരമായ പ്രാധാന്യമില്ല. അതുപോലെ, ചരിത്രപ്രാധാന്യമുള്ള മറ്റു സാമഗ്രികളും ഉണ്ട്‌. അത്തരം വസ്‌തുക്കള്‍ അവിടെനിന്നു കൂടുതല്‍ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്കു മാറ്റി സംരക്ഷിച്ചു നിര്‍ത്തേണ്ടതായിവരും. അല്ലെങ്കില്‍ ആ സമ്പത്ത്‌ ജനക്ഷേമപരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ കഴിയുമോ എന്നും സുചിന്തിതമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതായിവരും.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇത്രയും വലിയ നിധിശേഖരം എങ്ങനെയാണ്‌ എത്തിച്ചേര്‍ന്നത്‌? അതിനു ചരിത്രകാരന്മാര്‍ ഏറെ കാരണങ്ങള്‍ പറയുന്നുണ്ട്‌. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വേണാട്‌ എന്ന ചെറിയ നാട്ടുരാജ്യത്തിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. വേണാടില്‍നിന്നു കയറ്റി അയച്ചിരുന്ന ചുക്ക്‌, കുരുമുളക്‌ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ക്കു വിലയായി കിട്ടിയ സ്വര്‍ണവും സ്വര്‍ണനാണയങ്ങളും സൂക്ഷിക്കാന്‍ കണ്ടെത്തിയ സുരക്ഷിതമായ ഇടം ഈ നിലവറകളായിരുന്നു. അത്‌ ഈ വലിയ ശേഖരത്തിന്റെ നിസാരഭാഗമേ ആകുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒരുലക്ഷത്തോളം കോടി രൂപ വിലമതിക്കുന്ന സമ്പത്തിന്റെ ഗണ്യമായ ഭാഗവും വേണാടിലേയും പിന്നീടു രൂപമെടുത്ത തിരുവിതാംകൂര്‍ രാജ്യത്തേയും രാജാക്കന്മാര്‍ അതിന്റെ പ്രാന്തപ്രദേശങ്ങളിലെ കൊച്ചുകൊച്ചു രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വത്തുക്കളായിരുന്നു. മാര്‍ത്താണ്ഡവര്‍മ രാജാവിന്റെയും രാമയ്യര്‍ ദളവയുടെയും നേതൃത്വത്തില്‍ ആറ്റിങ്ങല്‍, ദേശിംഗനാട്‌, കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍, ചെമ്പകശേരി എന്നീ കൊച്ചു നാട്ടുരാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ കൊണ്ടുവന്നതാണ്‌ ഈ സമ്പത്തിന്റെ ഗണ്യമായ ഭാഗവുമെന്നു ചരിത്രരേഖകള്‍ പറയുന്നു. അയല്‍ രാജ്യങ്ങളില്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്കിടയില്‍ അവിടത്തെ പട്ടാളക്കാരേയും ഒട്ടനവധി പ്രജകളേയും കൊലപ്പെടുത്തിയതിനുശേഷമാണ്‌ അന്നത്തെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ സ്വത്തു മുഴുവന്‍ കവര്‍ന്നെടുത്തത്‌. അതിന്റെ പാപഭാരത്തില്‍നിന്നു വിമുക്‌തി നേടുന്നതിനുവേണ്ടി രാജാക്കന്മാര്‍ ആ സ്വത്തു സമ്പത്തുക്കളുടെ ഗണ്യമായ ഭാഗവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ഈ നാട്ടുരാജ്യങ്ങളില്‍ ചെമ്പകശേരി രാജ്യത്തിന്റെ ഭരണം ബ്രാഹ്‌മണരായ രാജാക്കന്മാരാണു നടത്തിയത്‌. തിരുവിതാംകൂറിന്റെ നെല്ലറയായ കുട്ടനാട്‌, തീരദേശപ്രദേശമായ പുറക്കാട്‌ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ചെമ്പകശേരി രാജ്യം. രാജാവിനേയും ഭടന്മാരേയും കൊലപ്പെടുത്തിയായിരുന്നു ആ രാജ്യം കീഴടക്കിയത്‌. ബ്രാഹ്‌മണഹത്യയെന്നതു കൊടുംപാതകമായിരുന്നതുകൊണ്ട്‌ അതിന്റെ പാപപരിഹാരമെന്ന നിലയില്‍, അവിടെനിന്നു കവര്‍ന്നെടുത്തുകൊണ്ടുവന്ന സ്വര്‍ണവും രത്നവുമടങ്ങിയ വമ്പിച്ച സമ്പത്തു മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണുണ്ടായത്‌.

അതുപോലെതന്നെ, മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത്‌ വമ്പിച്ച സ്വത്തുക്കള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ലഭിക്കുകയുണ്ടായി. ടിപ്പുവിന്റെ പടയോട്ടവേളയില്‍ വടക്കന്‍ കേരളത്തില്‍നിന്നു സമ്പന്നമായ ഒട്ടനവധി നമ്പൂതിരി കുടുംബങ്ങളിലെ അംഗങ്ങള്‍ തെക്കോട്ടു പലായനം ചെയ്യുകയാണുണ്ടായത്‌. കൈയില്‍ എടുക്കാവുന്നത്ര സ്വര്‍ണവും രത്നങ്ങളുമായി ഓടി രക്ഷപ്പെട്ട ഈ നമ്പൂതിരിമാര്‍ക്കു തിരുവിതാംകൂറിലെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മരാജാവാണ്‌ അഭയം നല്‍കിയത്‌. അവര്‍ കൊണ്ടുവന്ന സ്വര്‍ണസമ്പത്തത്രയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനാണു സമര്‍പ്പിച്ചത്‌. അതോടൊപ്പംതന്നെ ടിപ്പുവിന്റെ ആക്രമണം തിരുവിതാംകൂര്‍ രാജ്യത്തുമുണ്ടാകുമെന്ന ഭയത്താല്‍ രാജവംശത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണസമ്പത്തും ക്ഷേത്രത്തിന്റെ നിലവറകളിലേക്കു മഹാരാജാവ്‌ മാറ്റുകയുണ്ടായിയത്രേ. പക്ഷേ, ടിപ്പു തന്റെ പടയോട്ടം നിര്‍ത്തിയതുകൊണ്ട്‌ തിരുവിതാംകൂറും മറ്റും അതിനു വിധേയമായില്ല.

അതുകൊണ്ടാണ്‌ കൊടുംപാപത്തിന്റേയും തീരാദുഃഖത്തിന്റേയും കറപുരണ്ടതാണ്‌ ഈ നിധിയുടെ അധികഭാഗവുമെന്ന വിമര്‍ശനമുണ്ടായിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ നിധിശേഖരത്തിന്റെ ഒരു ഭാഗം ജനക്ഷേമകരമായ കാര്യങ്ങള്‍ക്കു വിനിയോഗിക്കേണ്ടതു കാലോചിതമായിരിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഒന്നുകില്‍ ഇപ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തുകൊണ്ടിരിക്കുന്ന, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ആകാശത്തിലൂടെ പോകുന്ന ഒരു സൂപ്പര്‍ ഹൈവേ നിര്‍മിക്കാം, അല്ലെങ്കില്‍ ഗുജറാത്തില്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതുപോലെ സൂര്യപ്രകാശം ഉപയോഗിച്ചുള്ള ഒരു വന്‍കിട വിദ്യുച്‌ഛക്‌തിനിലയം സ്‌ഥാപിക്കാം. എന്നുവച്ചാല്‍ ജനങ്ങള്‍ക്കു വളരെ കുറഞ്ഞ നിരക്കില്‍ വിദ്യുച്‌ഛക്‌തി ലഭ്യമാക്കുന്നതിനുള്ള ഒരു സംവിധാനം. അങ്ങനെ പലേ പലേ ജനക്ഷേമകരമായ പദ്ധതികള്‍ ഉണ്ടല്ലോ?

ഇതിനുവേണ്ടി വിനിയോഗിക്കേണ്ടിവന്നിരിക്കുന്നത്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വമ്പിച്ച സമ്പത്തിന്റെ ചെറിയൊരു ഭാഗം മാത്രമായിരിക്കും. ചരിത്രപ്രാധാന്യമുള്ളത്‌ ഒഴിച്ചുള്ള സ്വര്‍ണക്കട്ടികളുടെ ഒരു ഭാഗം വാസ്‌തവത്തില്‍ ഇതിനു ചെലവഴിച്ചുകളയേണ്ടിവരികയുമില്ല. കാരണം, അവ സര്‍ക്കാര്‍ ഉടമയിലുള്ള ധനകാര്യ സ്‌ഥാപനങ്ങളില്‍ പണയപ്പെടുത്തിത്തന്നെ ഇതിനുള്ള തുകയുണ്ടാക്കാവുന്നതേയുള്ളൂ. അത്തരം പദ്ധതികളില്‍നിന്നുള്ള വരുമാനംകൊണ്ട്‌ കാലക്രമത്തില്‍ ആ പണയബാധ്യത നിറവേറ്റുവാനും കഴിയും. അതോടൊപ്പംതന്നെ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ഹിന്ദുരാജാക്കന്മാരാണു തിരുവിതാംകൂറിന്റെ ഭരണം നടത്തിയിരുന്നതെന്ന ചരിത്ര യാഥാര്‍ഥ്യം കണക്കിലെടുത്ത്‌ സനാതനധര്‍മപഠനത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വവിദ്യാപീഠം എന്ന ബൃഹത്തായ ഒരു അന്തര്‍ദേശീയ സര്‍വകലാശാല, മറ്റു ധര്‍മപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌ഥാപനങ്ങള്‍ തുടങ്ങുന്നതിനും ഈ സമ്പത്ത്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. അതിനെല്ലാം ഈ സമ്പത്തിന്റെ ഒരംശം മാത്രമേ വേണ്ടിവരൂ എന്നതു മറ്റൊരുകാര്യം.

ഈ കാര്യങ്ങളിലെല്ലാം അനാവശ്യ തര്‍ക്കങ്ങളും മറ്റുമുണ്ടാക്കി കാലവിളംബം വരുത്തുന്നത്‌ ഒടുവില്‍ പുരാവസ്‌തു സംരക്ഷണത്തിന്റേയും പൈതൃക സംരക്ഷണത്തിന്റേയുമെല്ലാം പേരില്‍ ഈ അമൂല്യ സമ്പത്ത്‌ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലേ അവസാനം ചെന്നെത്തുകയുള്ളൂ. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ അധികാരങ്ങള്‍ നല്‍കുന്ന ഒട്ടേറെ നിയമങ്ങള്‍ രാജ്യത്തു നിലവിലുണ്ട്‌ എന്ന വസ്‌തുത തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ വിസ്‌മരിക്കുകയും അരുത്‌.
==========================
കെ.എം. റോയ്‌

നിലവറകളില്‍ തൊടുന്നത് ചൈതന്യത്തിന് ദോഷം വരുത്തുമെന്ന് ദേവപ്രശ്‌നം

തിരുവനന്തപുരം: ൦൯/൦൮/൨൦൧൧ :ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ തൊടുന്നത് ക്ഷേത്രചൈതന്യത്തിന് ദോഷമുണ്ടാക്കുമെന്ന് ദേവപ്രശ്‌നവിധി. ദോഷത്തിന്റെ അനന്തരഫലങ്ങള്‍ ക്ഷേത്രത്തിന് മാത്രമല്ല രാജ്യത്തിന്റെ ഭരണസംവിധാനത്തിനുമുണ്ടാകുമെന്നും പ്രശ്‌നവിധികര്‍ത്താക്കളായ മാധൂര്‍ നാരായണ രംഗഭട്ടും ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ്മയും പറഞ്ഞു.

ഭരണഘടനാ സംവിധാനത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. സര്‍ക്കാറുകള്‍ക്ക് അഞ്ച് വര്‍ഷം കാലാവധി തികക്കാന്‍ സാധിക്കാതെ പോകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിലും നിയന്ത്രിക്കാനാകാത്തനിലയില്‍ അനീതികളും അക്രമങ്ങളും ഉണ്ടാകുമെന്നും താംബൂല പ്രശ്‌നത്തില്‍ കണ്ടെത്തി. ഈ അനിഷ്ടങ്ങളും ദോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച നടന്ന അഷ്ടമംഗല പ്രശ്‌നത്തില്‍ രണ്ടാം താംബൂലം വച്ചുള്ള ചിന്തകളിലാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാഴ്ചദ്രവ്യങ്ങള്‍, ചൈതന്യവസ്തുക്കള്‍, സ്വര്‍ണ വസ്തുക്കള്‍ എന്നിവ ചേര്‍ന്നതാണ് ക്ഷേത്രത്തിലെ നിക്ഷിപ്ത ധനം. അത് ദേവനിധിയാണ്. ഇവക്ക് ചലനം വരുമ്പോള്‍ ദേവ സാന്നിധ്യത്തിന് ദോഷം വരും. തുറക്കാത്ത ബി അറക്കും ചൈതന്യവുമായി അഭേദ്യമായ ബന്ധമാണുള്ളത്. മഹാക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്റെ അടിയില്‍ ചൈതന്യത്തെ പുഷ്ടിപ്പെടുത്താനായി പല ദേവസാന്നിധ്യങ്ങളും രഹസ്യങ്ങളും സ്ഥാപിക്കുക പതിവാണ്. ശ്രീചക്രം പോലെയുള്ളവയും പ്രതിഷ്ഠകളും ഇവയിലുള്‍പ്പെടും. ഇവക്കുണ്ടാകുന്ന ചലനങ്ങളും ചൈതന്യത്തിന് ദോഷം വരുത്തും. പത്മനാഭസ്വമി ക്ഷേത്രത്തിലെ ആറ് നിലവറകളും പ്രധാന വിഗ്രഹത്തിന് ചുറ്റും ഭൂമിക്കടിയിലായാണ്.

ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പരോക്ഷമായ കാരണം മുറജപം. ചക്രാബ്ജ പൂജ തുടങ്ങിയ ചില ആചാരാനുഷ്ഠാനങ്ങള്‍ നടക്കാത്തതാണ്. ഇപ്പോഴത്തെ ക്ഷേത്രധികാരികള്‍ക്ക് മുമ്പ് ചില ബ്രാഹ്മണരുടെ കൈവശമായിരുന്നു ഇത്. അവരെ ക്ലേശിപ്പിച്ച് അധീനപ്പെടുത്തിയതിന് പകരമായി തുടങ്ങിവച്ച ആചാരങ്ങള്‍ നിര്‍ത്തലാക്കിയത് സുകൃതം കുറയാന്‍ ഇടയാക്കി.

മൂന്നാം താംബൂല ചിന്തകളില്‍ കണ്ടത് ക്ഷേത്രജീവനക്കാരുടെ നിന്ദ്യമായ പെരുമാറ്റങ്ങളായിരുന്നു. അനാശാസ്യപ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിനകത്ത് നടന്നതായി പ്രശ്‌നവിധികര്‍ത്താക്കള്‍ പറഞ്ഞു. ശുദ്ധവും വൃത്തിയുമില്ലാതെയാണ് അശ്രദ്ധമായാണ് ഇവര്‍ പെരുമാറുന്നത്. വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. നിവേദ്യങ്ങള്‍ പോലും ശരിയായല്ല തയാറാക്കുന്നത്. ഭക്തരോട് മോശമായാണ് പെരുമാറുന്നത്. ഈശ്വര സേവയാണ് ചെയ്യുന്നതെന്ന് മറന്നാണ് പല ജീവനക്കാരും പെരുമാറുന്നത്. ക്ഷേത്രജീവനക്കാരുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ദേവസാന്നിധ്യത്തിന് ദോഷമുണ്ടാക്കുന്നു. അഗ്‌നിഭയം അടക്കമുള്ള ദുര്‍നിമിത്തങ്ങള്‍ കാണുന്നുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യേണ്ടി വരും. വിഗ്രഹത്തിന് കേടുണ്ടെന്നും വിധി പ്രകാരം കണ്ടെത്തി. അനന്തന്റെ ഭാഗത്താണ് കേടുകള്‍ കണ്ടത്. വിഗ്രഹത്തിന്റെ അടി ഭാഗത്ത് ചില വൈകല്യങ്ങളും കണ്ടെത്തി. ഇതാണ്് ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷത്തിന് തടസമുണ്ടാക്കുന്ന സംഭവങ്ങളുണ്ടാക്കുന്നത്.

അതു പോലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗണപതി വിഗ്രഹം ക്ഷേത്രപാലന് സമീപം വെറുതെ വച്ചിരിക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ട്. വില്വമംഗലം സ്വാമിയാര്‍ ശ്രീപത്മനാഭനെ ദര്‍ശിച്ച അനന്തന്‍കാട് ക്ഷേത്രം വേണ്ടവിധത്തില്‍ ആചാര, അനുഷ്ഠാനങ്ങളുമില്ലാതെ കിടക്കുകയാണ്. ഇത് വിവാദഭൂമിയായി മാറിയതും ദോഷമാണ്. വടക്കു പടിഞ്ഞാറ് ഭാഗത്തെ ശ്രീപാദം കൊട്ടാരത്തില്‍ പത്്മതീര്‍ത്ഥം പോലെ പ്രധാനമായി ഒരു കുളവും രണ്ട് കിണറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും ദോഷമാണ്.

ഇവയെല്ലാം ചൊവ്വാഴ്ച നടന്ന ചിന്തകളില്‍ കണ്ടെത്തി. ബുധനാഴ്ച നടക്കുന്ന ചിന്തകളിലേ ഇതില്‍ പല വിഷയങ്ങളെ സംബന്ധിച്ചും വ്യക്തതയുണ്ടാവുകയുള്ളൂ എന്നും ദൈവജ്ഞര്‍ പറഞ്ഞു. രാശിപൂജകഴിഞ്ഞ് ആരൂഡങ്ങള്‍ കണ്ടെത്തിയപ്പോള്‍ നിര്‍ദ്ദേശിച്ച മൃത്യൂഞ്ജയപൂജ അടക്കമുള്ള പരിഹാരങ്ങള്‍ ബുധനാഴ്ച തന്നെ തുടങ്ങണമെന്നും തന്ത്രി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനോട് നിര്‍ദ്ദേശിച്ചു. പുതുവായ ഹരിദാസ് നമ്പൂതിരി, പഞ്ച ഭാസ്‌ക്കര ഭട്ട്, ഇടക്കാട് ദേവിദാസ് ഗുരുക്കള്‍, ജയരാജ് പണിക്കര്‍, ഗണപതി ശര്‍മ്മ, എന്നിവരും പ്രശ്‌ന ചിന്തകളില്‍ പങ്കെടുത്തു.

================================================================

ഇത് ഒരു ഉഗ്രന്‍ തട്ടിപ്പായിപ്പോയി. പട്ടന്മാര്‍ക്കും തുളു പോറ്റിമാര്‍ക്കും വീണ്ടും അമ്പലം ഏല്‍പ്പിച്ചു കൊടുക്കണമെന്ന് പറയാന്‍ ഒരു ദേവ പ്രശ്നത്തിന്റെയും ആവശ്യമില്ല. അമ്പലത്തിലെ തൊഴിലാളികള്‍ അമ്പലം വിഴുങ്ങികള്‍ ആണെന്നതും ലോകം മുഴുവന്‍ അറിയാം.

ബി നിലവറ തുറക്കണ്ട എന്ന് പറഞ്ഞത് ഏറവും കൂടുതല്‍ മോഷണം അവിടെ നിന്നായിരുന്നുവെന്നത് വെളിപ്പെടുത്തുന്നു. അത് പുറത്ത് വരാതിരിപ്പാന്‍ നിലവറ തുറക്കരുതെന്ന് പറഞ്ഞിരിക്കുന്നു.

വലിയ മിടുക്കന്മാരായ കേരളീയര്‍ വീണ്ടും കളിപ്പിക്കപ്പെട്ടിരിക്കുന്നു.

Monday, August 8, 2011

വി.എസിന്റെ കാലത്തു മരണക്കിടക്കയിലുള്ള മകനെ കാണാനും വിലക്ക്‌!‍

കണ്ണൂര്‍: പാര്‍ട്ടി പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍നിന്ന്‌ ഊണു കഴിക്കാന്‍ വി.എസ്‌. അച്യുതാനന്ദനു വിലക്ക്‌. എന്നാല്‍ 'മനുഷ്യത്വപരമായ' സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ അസുഖബാധിതനായ കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിച്ചതെന്നു വി.എസ്‌. മരണക്കിടക്കയിലായ മകനെ കാണുന്നതില്‍നിന്നു പാര്‍ട്ടി സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനെയും ഭാര്യയേയും വിലക്കിയത്‌ ഇതേ വി.എസ്‌. പാര്‍ട്ടി ഭരിക്കുമ്പോള്‍! ബദല്‍ രേഖയുടെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത എം.വി. രാഘവനു വീട്ടില്‍ വിളിച്ച്‌ ഊണു നല്‍കിയതിനു പഴയൊരു സഖാവിനെ പുറത്താക്കിയത്‌ ഇന്ന്‌ ഊണുവിലക്കിന്റെ പേരില്‍ ഉടക്കിനില്‍ക്കുന്ന വി.എസ്‌. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ! ഊണുവിലക്കിനെച്ചൊല്ലി പാര്‍ട്ടിയില്‍ നടക്കുന്ന പരസ്യമായ വിഴുപ്പലക്കല്‍ 'മലര്‍ന്നുകിടന്നു തുപ്പുന്നതിനു' തുല്യമെന്നു പാര്‍ട്ടിചരിത്രംതന്നെ സാക്ഷ്യപ്പെടുത്തുന്നു. അസുഖബാധിതനെ കാണാന്‍ പാര്‍ട്ടിവിലക്കു പാടില്ലെന്നു വി.എസ്‌. പറയുമ്പോള്‍ പിണറായി മാത്രമല്ല, പിണറായിക്കാരും ഓര്‍ത്തു തിരുത്തും. മകന്‍ അടിയേറ്റു ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചെന്നുകാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നിഷേധിച്ച കഥയാണത്‌. അന്നു വി.എസ്‌. ഔദ്യോഗികപക്ഷത്തിന്റെ ശക്‌തനായ വക്‌താവ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനും ഭാര്യയ്‌ക്കുമാണു മകന്‍ ഷാജിയെ കാണാന്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്‌. സി.പി.എം. വിട്ടു സി.എം.പിയില്‍ ചേര്‍ന്നതിനാണു പാണ്ട്യാല മുക്കില്‍ ഷാജി ആക്രമിക്കപ്പെട്ടത്‌. പരുക്കേറ്റ്‌ മാസങ്ങളോളം മണിപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അച്‌ഛനും അമ്മയ്‌ക്കും ചെന്നുകാണാന്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ല. മണിപ്പാലില്‍നിന്നു മടങ്ങി പറശിനിക്കടവിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അമ്മ കണ്ടോത്ത്‌ ചീരൂട്ടി ഷാജിയെ ഒരുനോക്കു കണ്ടത്‌. അതും പാര്‍ട്ടിയുടെ അനുമതിയോടെ. ബെര്‍ലിന്റെ വീട്ടില്‍ വി.എസിനു പാര്‍ട്ടി ഊണുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരുകാര്‍ക്ക്‌ ഓര്‍മവരുന്നതു 'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന പഴമൊഴി. പാര്‍ട്ടി നടപടിയെടുത്ത എം.വി. രാഘവനു വീട്ടില്‍ ഉച്ചയൂണു നല്‍കിയതിനു ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കു പുറത്താക്കിയതു സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദന്‍തന്നെ. വി.എസ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ പയ്യന്നൂരിലെ പി. ബാലനാണു പാര്‍ട്ടിക്കു പുറത്തുപോകേണ്ടിവന്നത്‌. 1986-ലാണു സംഭവം. ബദല്‍രേഖയുടെ പേരില്‍ സസ്‌പെന്‍ഷനിലായ എം.വി.ആര്‍. പയ്യന്നൂര്‍ എ.കെ.ജി. മന്ദിരത്തിലെത്തുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. ബാലന്‍ 'ദേശാഭിമാനി' ഏരിയാ ലേഖകന്‍കൂടിയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയുടെ ശോച്യാവസ്‌ഥ ബാലന്‍ എം.വി.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ.കൂടിയായിരുന്ന എം.വി.ആര്‍. ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഇറങ്ങിയപ്പോള്‍ ഏറെ വൈകി. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാമെന്നു ബാലന്‍ എം.വി.ആറിനെ ക്ഷണിച്ചു. ജോലിക്കുപോയ ബാലന്റെ ഭാര്യ രാവിലെ തയാറാക്കിവച്ച ഭക്ഷണമാണ്‌ ഇരുവരും കഴിച്ചത്‌. പാര്‍ട്ടി നടപടിയെടുത്ത എം.വി.ആറിനു ലോക്കല്‍ നേതാവ്‌ ഭക്ഷണം നല്‍കിയ വാര്‍ത്ത ജില്ലാ-സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തി. വി.എസായിരുന്നു സംസ്‌ഥാന സെക്രട്ടറി. പാര്‍ട്ടിവിരുദ്ധനു ഭക്ഷണം നല്‍കിയതിനു ബാലനോടു വിശദീകരണം ചോദിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. പോളിറ്റ്‌ബ്യൂറോ അംഗമായിരിക്കേ വി.എസ്‌. 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറുമായി സംസ്‌ഥാനസമിതിയംഗം ടി.കെ. ഹംസ വേദി പങ്കിട്ടത്‌ അടുത്തിടെ. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണു മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസനുമൊത്ത്‌ ഫാരിസുമായി ഹംസ വേദി പങ്കിട്ടത്‌.

ടി.കെ. ജോഷി [മംഗളം ]